2010, ജൂൺ 1, ചൊവ്വാഴ്ച

സ്കൂള്‍ തുറന്നു... വീണ്ടും...



ഇന്ന് ജൂണ്‍ ഒന്ന്. പുതിയ ബാഗ്, പുതിയ കുട, പുതിയ പുസ്തകങ്ങള്‍, പുതിയ യൂണിഫോം. ഈ പുത്തനുണര്‍വിന്റെ നിറവില്‍ ഒരു പുതിയ മേച്ചില്‍പ്പുറം തേടി നടന്നകന്നവരാണ് ഒരിക്കല്‍ നമ്മളും. പുതു മഴയുടെ ലഹരിയില്‍ ഉയര്‍ന്നു വരുന്ന പുതു മണ്ണിന്റെ ഉന്മാദഗന്ധത്തെ ആസ്വദിക്കാത്തവര്‍ നമ്മളില്‍ ആരും തന്നെ ഉണ്ടാവുകയുമില്ല. ചാറ്റല്‍ മഴയുള്ള ദിവസം ടീച്ചര്‍ കാണാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കാന്‍...

സ്കൂള്‍... അന്നതൊരു കാരാഗ്രഹമായി തോന്നിയിരുന്നെങ്കിലും ഇന്നത്രയും നൈര്‍മല്യമേറിയ സ്ഥലം വേറെയില്ല എന്നതാണ് സത്യം. അവിടെ എല്ലാം നിഷ്കളങ്കമായിരുന്നു. കരച്ചിലും, വഴക്കും, പേടിയും, കുസൃതിയും, ശാസനയും, ലാളനയും അങ്ങനെ എല്ലാം. കൂട്ടത്തില്‍ മറ്റൊരു ലോകത്തെപ്പറ്റിയുള്ള തിരിച്ചറിവും...

രാവിലെ എണീക്കാന്‍ മടി. കുളിക്കാന്‍ അതിലേറെ മടി. തണുപ്പത്ത് മൂടിപ്പുതച്ച് ഉറങ്ങാന്‍ കഴിയാത്ത വിഷമം. യൂണിഫോം ഇടണത് വിഷമം. അമ്മയെ കാണാത്ത വിഷമം. എ. ബി. സി. ഡി.. തെറ്റാതെ ചൊല്ലാന്‍ വിഷമം. ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ വിഷമം. അങ്ങനെ ലോകത്തെ ഏറ്റവും സങ്കീര്‍ണമായ വിഷമങ്ങളെല്ലാം നമുക്ക് മാത്രമായിരുന്നു.

പിന്നീടെപ്പഴോ നമ്മളറിയാതെ തന്നെ വിഷമങ്ങളുടെ രൂപവും മാറിമറിഞ്ഞു. പണ്ടു കണ്ടിരുന്ന വര്‍ണ്ണങ്ങള്‍ക്ക് പകരം മഴവില്ലുകള്‍ വിരിയാന്‍ തുടങ്ങി. പുഞ്ചിരികള്‍ പൊട്ടിച്ചിരികളായി... വഴക്കുകള്‍ പരിഭവങ്ങളായി... ശാസനകള്‍ കൊഞ്ചലുകളായി... കുസൃതികള്‍ കള്ളത്തരങ്ങളും.

പഠനത്തിന്റെ മുള്‍മുനയിലും, പരീക്ഷയുടെ ആലകളിലും, പ്രശ്നങ്ങളുടെ തീച്ചൂളയിലും സൌഹൃദമായിരുന്നു ഏക ആവേശം. എന്നും എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ സൌഹൃദങ്ങള്‍ മാത്രമാണ് ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകുന്നതെന്ന് മനസ്സിലായത് വളരെ വൈകിയായിരുന്നു.

മഴവില്ലിന്റെ നിറം മങ്ങി വരുന്നതിനു മുന്‍പ് അതിനെ എത്തിപ്പിടിക്കാനുള്ള വ്യഗ്രതയാണ് പിന്നീട്. ജീവിതത്തെ കണ്ടെത്താനുള്ള ഓട്ടം. എങ്ങോട്ടൊക്കെയോ... ചിലര്‍ കാല്‍ തെറ്റി വഴിയില്‍ വീണു പോകും. കുറച്ചു പേര്‍ എഴുനേറ്റ് വീണ്ടും ഓടാന്‍ ശ്രമിക്കും. ബാക്കിയുള്ളവര്‍ മറ്റുള്ളവര്‍ ഓടുന്ന വഴിയില്‍ തന്നെ കിടക്കും. ഒരുമിച്ച് ഓട്ടം ആരംഭിച്ചവര്‍ വഴിയില്‍ വെച്ച് പിരിഞ്ഞു പോയത് അവരറിഞ്ഞില്ല. മറ്റു ചിലര്‍ ഓടി ആദ്യമെത്തി തിരിഞ്ഞു നോക്കുമ്പോഴാണ് പിന്നില്‍ ആരുമില്ലെന്ന് തിരിച്ചറിയുക... ഇന്ന് ഓട്ടം ആരംഭിച്ചവരുടെ ഒപ്പമാണ് ഞാനും. കൈയ്യില്‍ പലതും വാരിക്കൂട്ടി ഓടുന്നതിനിടെ ചിലതെല്ലാം വഴിയില്‍ കൊഴിഞ്ഞും പോകുന്നുണ്ട്. എങ്കിലും ഇന്നൊരാഗ്രഹം. ഓട്ടം നിര്‍ത്തി ഒന്ന് തിരിഞ്ഞു നോക്കാന്‍.

തിരക്കുകള്‍ക്കിടയിലും ഈ ദിവസം ഹൃദയത്തിന്റെ ഉള്ളിലെവിടെയോ ഒരു നെടുവീര്‍പ്പാണ്. ഒരു വിങ്ങലാണ്. പണ്ട് രണ്ട് മാസത്തെ അവധിക്ക് ശേഷം കാണുമ്പോള്‍ പറയാന്‍ ഒരു വര്‍ഷത്തെ വിശേഷമുണ്ടാകും. ഇതിപ്പൊ വര്‍ഷങ്ങളുടെ വിശേഷമുണ്ട്... പറയാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവരേയും ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍... റോഡ് മുഴുവന്‍ സ്കൂളില്‍ പോകുന്ന കുട്ടികളാണ്. അവരുടെ ബഹളവും...

1 അഭിപ്രായം:

  1. കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ പൊടിഞ്ഞു .....................എന്നെ തിരകെ എന്‍റെ ഓര്‍മകളിലേക് കൊണ്ട് പോയതിനു ഒരു പാട് നന്ദി

    മറുപടിഇല്ലാതാക്കൂ