2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

കാക്കസ്വപ്നം

മഞ്ഞു മേഘങ്ങള്‍ക്കിടയിലൂടെ
ആരോ എത്തി നോക്കുന്നു
പ്രകാശംകൊണ്ട്
കണ്ണില്‍ ഇരുട്ടു കയറി
സ്വയം ഇത്രയും പ്രകാശം
എവിടെനിന്നാണവന്?
ചിതറിക്കിടക്കുന്ന സ്ഫടികങ്ങളില്‍

അവ്യക്തമായൊരു രൂപം
അഭൂതപൂര്‍വമായ ഒരു രാഗം
അതവനെ വലംവയ്ക്കുകയാണ്
ഇരമ്പലില്‍ ഒഴുകിവന്നാഗാനം
എന്നെ പുണരാന്‍ തുടങ്ങുകയാണോ?

പെട്ടെന്നൊരു ആക്രോശം
ഭീമന്‍ച്ചിറകുകള്‍ രാഞ്ചിയടുക്കുന്നു
ഓടിത്തളര്‍ന്നു വീണത്
ഒരു കട്ടിലിനു താഴെ

വീണ്ടും ആക്രോശങ്ങള്‍
വീടിനു പിന്നിലൊരു ബഹളം
മഴത്തുള്ളികള്‍ കൊണ്ട്
മുറ്റത്ത് സ്ഫടികപ്പൂക്കളം
ചാറ്റല്‍മഴ നനഞ്ഞു
അപ്പുവും കണ്ണനും
ഒപ്പം കൂടും കൂട്ടും നഷ്ടപ്പെട്ട
കാക്കക്കുട്ടിയും
അലറിവിളിക്കുന്ന അമ്മകാക്കകള്‍
ഞാന്‍ കേട്ട മനോഹരഗാനം പോലെ
മാവിലെ അമ്മകാക്കളെ
കാണാന്‍ കഴിയുന്നില്ല
അവിടേയും സ്വയം പ്രകാശിച്ച്
ആദിത്യന്‍ തന്നെ
വീട്ടിലേക്കു കയറാന്‍
വടി കുത്തേണ്ടി വന്നു
കണ്ണില്‍ ഇരുട്ടു കയറി
ഒരു കാക്കകുഞ്ഞിനെ പോലെ.

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

മെഴുകു തിരികൾ

കത്തുന്ന സുര്യനു താഴെ 
ഉരുകിയൊലിക്കുന്ന നീല മെഴുക് 
ഉയർന്നു പൊങ്ങുന്ന തീപ്പെട്ടിക്കൂടുകൾക്ക് മേലെ
അനുസരണയോടെ ഉരുകാൻ വിധിക്കപെട്ടവൻ 
അനങ്ങാൻ കഴിയാത്ത വിധം
മെഴുകുകൊണ്ട് കാൽ ഒട്ടിയുറഞ്ഞു
മെഴുകുതുള്ളി പോലെയടരുന്ന
വിയർപ്പു തുള്ളികൾ
കാലുകൾ വലിച്ചൂരാൻ ശ്രമിച്ചില്ല
അണഞ്ഞു പോയാലോ എന്നു ഭയം
ആശ്വാസത്തിനായി പരതി നോക്കി
കൂടെയുള്ളവർക്ക് വെളിച്ചം കിട്ടുന്നുണ്ട്
ഉരുകിയുരുകി തിരിനാളത്തിലെ
മഞ്ഞനിറം താഴേക്കു പടർന്നു...