2011, ജനുവരി 28, വെള്ളിയാഴ്‌ച

മുഖംമൂടികള്‍


കറുത്ത മുഖപടത്തിനുള്ളില്‍ ശ്വാസം-
മുട്ടിക്കുന്ന മടുപ്പിലും എനിക്കെന്തൊരാശ്വാസം.
ശൂന്യമായാ അഴികള്‍ക്കുള്ളിലെ ഹോമാഗ്നിയില്‍
വെന്തുരുകന്നതിനേക്കാള്‍ സുഖകരമാണിത്.

സൈറന്‍ മുഴങ്ങുമ്പോള്‍
ശവശരീരങ്ങള്‍ ഇഴഞ്ഞു നീങ്ങി
ഒരു കറുത്ത തുണികഷ്ണം
ദൂരെ ഞാന്‍ കണ്ടു
ഇന്നലെ ആരോ വലിച്ചെറിഞ്ഞ
മുഖം മൂടിയാണത്.
എനിക്കത് തൊടാനാകുന്നില്ല.
ഒരുപക്ഷെ ഞാനിരിക്കുന്ന കറങ്ങുന്ന കസേര
അവിടെത്താറായി കാണില്ല...
അതോ എന്റെ വെളുത്ത മുഖംമൂടി
അഴിഞ്ഞുവീഴാത്തതു കൊണ്ടോണോ?

നിശബ്ദതയില്‍ വീണു കത്തിയ
മാംസം കരിയുന്ന മണം
ഇവിടെ ദ്വാരപാലകര്‍ ഇരുമ്പുമണികള്‍
സേനയും സൈന്യാധിപനും അവര്‍ തന്നെ
പാപങ്ങള്‍ പുളഞ്ഞു ചാടുന്ന പുഴുക്കളും
പ്രായശ്ചിത്തങ്ങള്‍ ചേതനയറ്റ ശരീരങ്ങളും

എങ്കിലും...
മാറ്റിയെറിയപ്പെടുന്ന മുഖം മൂടികള്‍
പിന്നേയും ബാക്കി...

2011, ജനുവരി 25, ചൊവ്വാഴ്ച

ചന്ദ്രനിലെത്തിയ മലയാളി

(2009ല്‍ കേരളകൌമുദിക്ക് വേണ്ടി എഴുതിയത്)


കരിവണ്ടുകള്‍ കൂട്ടം കൂടി പ്രകാശരശ്മികള്‍ക്ക് തടസ്സമാകുന്നു. ചിറകടിയൊച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അവസാനത്തെ പറവയും പറന്നകന്നു കഴിഞ്ഞു. വീണു പൊട്ടിയ കുപ്പിയിലെ മഷി പരന്ന് ചുറ്റിലും ഇരുളിന്റെ നനവ് പടരുന്നു. ദൂരെ നിലവിളക്കിന്റെ നേരിയ വെട്ടത്തില്‍ ജീര്‍ണ്ണിച്ചു തുടങ്ങിയെങ്കിലും നാമാവശേഷമാകാത്ത ഒരു മന കാണാം. ഒരു കാലത്ത് പ്രൌഡിയുടെ കൊടുമുടിയായി നിലകൊണ്ടിരുന്ന ചെമ്പകശ്ശേരി മന.

ഒരു യാത്രയുടെ ഒരുക്കത്തിലാണ് കിച്ചു, അല്ല Scientist ഡോ. കൃഷ്ണ കൂമാര്‍. തന്റെ ഔദ്യോദിക ജീവിതത്തിലെ അവസാന യാത്ര. കഴിഞ്ഞ മുപ്പത് വര്‍ഷം രാജ്യത്തിനായി നേടികൊടുത്ത പ്രശസ്തിയും പുരസ്കാരങ്ങളുമെല്ലാം ഈ അവസാനയാത്രയില്‍ നിഷ്പ്രഭമാകാന്‍ പോകുന്നു. കാരണം ഇതാണ് നാഴികക്കല്ല്. ഒരിക്കലും മലയാളിക്ക് എത്തിപിടിക്കാന്‍ കഴിയില്ലെന്ന് മുദ്രകുത്തിയ അമേരിക്കക്കൊരു തിരിച്ചടി. “ചന്ദ്രനിലേക്കൊരു യാത്ര!”

ഡോ. കൃഷ്ണയുടെ നേതൃത്വത്തില്‍ ഒരു യാത്ര. ഒപ്പം സഹപ്രവര്‍ത്തകരായ ഡോ. തോമസ് ജേക്കബും ഡോ. പ്രദീപ് വര്‍മ്മയും. കിച്ചു അവരുടെ സീനിയറാണെങ്കിലും കുറച്ച് കൂടുതല്‍ സ്വാതന്ത്യ്രം അവര്‍ക്ക് രണ്ട് പേര്‍ക്കും നല്‍കിയിരുന്നു. ഒരു കാറപകടത്തില്‍ രണ്ട് പെങ്ങമാരേയും കൈയ്യിലേല്‍പ്പിച്ച് യാത്ര പറഞ്ഞവരാണ് തോമസിന്റെ മാതാപിതാക്കള്‍. ചങ്ങനാശ്ശേരിക്കാരായ ജേക്കബും ലാലിയും. ചെറുപ്പത്തില്‍ തന്നെ ജീവിതത്തിന്റെ പല സങ്കീര്‍ണ്ണതകള്‍ക്കും ഉത്തരം കണ്ടെത്തേണ്ടി വന്നതുകൊണ്ടാകാം അയാള്‍ ഇത്ര സീരിയസ് ആയതെന്ന് തോന്നുന്നു. ഉത്തരവാദിത്വമുള്ളതു കൊണ്ട് അത്തരം ജോലികള്‍ കിച്ചു അവനെയാണ് ഏല്‍പ്പിക്കാറ്. എന്നാല്‍ പ്രദീപ് നേരെ മറിച്ചാണ്. വ്യവസായ പ്രമുഖന്‍ രാമവര്‍മ്മയുടേയും സുരഭി അന്തര്‍ജനത്തിന്റേയും ഏക മകന്‍. ജീവിതം എപ്പോഴും ഒരു കുട്ടിക്കളിയാണവന്. സമൂഹത്തെ പറ്റിയും സാമൂഹിക ക്രയവിക്രയങ്ങളെപ്പറ്റിയും ബോധവാനാണെങ്കിലും പ്രായോഗിക കാര്യങ്ങള്‍ക്ക് പരിജ്ഞാനം പോരാ.

എട്ട് മണിക്കാണ് പുറപ്പെടുന്നതെങ്കിലും അഞ്ചു മണി ആയപ്പോഴേ എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. മനസ്സില്‍ ഒരല്‍പ്പം ടെന്‍ഷന്‍ ഉണ്ട്. അത് പോകുന്ന യാത്രയെ ഓര്‍ത്തോ സാങ്കേതിക കാര്യങ്ങളെപ്പറ്റിയോ അല്ല. പിന്നെ... ഓരോന്നോര്‍ത്ത് സമയം പോയതറിഞ്ഞില്ല. റോക്കറ്റില്‍ കേറി ഇരിപ്പുറപ്പിച്ചു. ടെയ്ക്ക് ഓഫിന്റെ സമയത്ത് എന്താണ് തന്റെ വികാരമെന്ന് കിച്ചുവിന് തിരിച്ചറിയാനായില്ല.

ഇപ്പോള്‍ താന്‍ അന്തരീക്ഷത്തിലാണ്. ഭൂമിയില്‍ നിന്ന് ഒരുപാടകലെ. കഴിഞ്ഞ കുറച്ച് നിമിഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലായിരുന്നുവെന്ന് വിശ്വസിക്കാനാവാത്ത അത്രയും ദൂരെ എത്തിക്കഴിഞ്ഞു. തോമസും പ്രദീപും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പ്രദി ഇപ്പോഴും ഒരു സ്വപ്നലോകത്താണ്. അയാള്‍ക്ക് തന്റെ ആകാംക്ഷ മറച്ചു വെക്കാനാകുന്നില്ല. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രനില്‍ കാണുന്ന മുയലിനെ കണ്ടു പിടിക്കാനാണത്രേ അവന്റെ യാത്ര. ഗൌരവത്തിലിരുന്നിരുന്ന തോമസ്സിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

കിച്ചു അവരുടെ സംസാരത്തില്‍ നിന്ന് കാതുകളെടുത്തു. അപ്പോഴേക്കും ഓര്‍മ്മകളുടെ കവാടങ്ങളില്‍ എന്തോ തിരയുകയായിരുന്നു കിച്ചുവിന്റെ മനസ്സ്. മകള്‍ രേവതിയുടെ വലിയൊരാഗ്രഹമായിരുന്നു ചന്ദ്രനെ തൊടാന്‍. അച്ഛന്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് കാണാന്‍ നില്‍ക്കാതെ അവള്‍ അവളുടെ അമ്മയ്ക്കു പിറകെ പോയി. മകളെ ഒരു നോക്ക് കാണാന്‍ നില്‍ക്കാതെ, അവളെ എന്റെ കയ്യിലേല്‍പ്പിച്ച് പോയ എന്റെ അമ്മുവിന്റെ കൂടെ. തലച്ചോറില്‍ ദൈവം ഒളിപ്പിച്ചു വെച്ച കുസൃതി. നോടുവീര്‍പ്പില്‍ എല്ലാ വിഷമങ്ങളുമൊതുക്കി കിച്ചു കസേരയില്‍ ചാഞ്ഞു കിടന്നു.

യാത്രക്കൊടുവില്‍ അവരാ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചേര്‍ന്നു. ഭൂമിയുടെ ഭ്രമണപദത്തില്‍ നിന്ന് വഴി മാറി ഒരത്ഭുത ലോകത്ത്. റോക്കറ്റില്‍ നിന്ന് ശൂന്യതയിലേക്കിറങ്ങിയപ്പൊ താനും ശൂന്യമാണെന്ന് കിച്ചുവിന് മനസ്സിലായി. നിശബ്ദതയില്‍ പാറിപ്പറക്കുന്ന ഒരു പറ്റം പൂമ്പാറ്റകളെപ്പോലെ... കാലുകള്‍ നിലത്തുറയ്ക്കാതെ പറന്ന് നടക്കുന്നു. ശരീരവും മനസ്സും ശൂന്യമാക്കി അയാളും ആ അനന്തതയുടെ പരപ്പിലൂടെ ഒഴുകി നടന്നു. ചന്ദ്രനിലെത്തിയ ആദ്യ മലയാളി എന്ന സ്ഥാനം തനിക്ക് ലഭിച്ചു കഴിഞ്ഞു. ഈയൊരു നിമിഷത്തിനായിരുന്നോ കഴിഞ്ഞ രണ്ടര വ്യാഴവട്ടക്കാലം താന്‍ ജീവിച്ചത്? അമ്മുവിനോടും രേവതിയോടുമൊത്ത് ജീവിച്ച് കൊതി തീര്‍ന്നില്ല.

കൂടെയുള്ളവര്‍ ചുറ്റിലും പരന്ന് നടക്കുകയാണ്. അപരിചിതരായ കൂറേ പേര്‍ കൂടെ ഉള്ളതുപോലെ തോന്നുന്നു. തോമസ് വന്ന് പെട്ടെന്നെന്തിനോ അനുവാദം ചോദിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. ശ്രദ്ധിക്കാനും കഴിയുന്നില്ല. അമ്മുവിന്റേയും രേവതിയുടേയും ശബ്ദം ദൂരെ കേള്‍ക്കുന്നുണ്ട്. പതുക്കെ പതുക്കെ അവ വ്യക്തമായി വരുന്നു. കരിവണ്ടുകള്‍ വീണ്ടും കൂട്ടം കൂടി കാഴ്ചയെ മറയ്ക്കുന്നു. ചുറ്റിലുമുള്ള മൂകത്തയ്ക്ക് വിരാമം സംഭവിക്കുന്നു. വീണു ചിതറിയ കുപ്പിയിലെ മഷി പരന്ന് ഇരുട്ടിന്റെ നനവ് പടരുന്നു...