2016, മാർച്ച് 9, ബുധനാഴ്‌ച

നിറമില്ലാത്തവരുടെ രാഷ്ട്രീയം


കറുപ്പിന്റെ ഏഴഴകിനെ വര്‍ണ്ണിച്ച്‌ പാടുമ്പോഴും സത്യത്തില്‍ കറുപ്പ്‌ എന്നത്‌ നിറമില്ലാത്ത ഒന്നു മാത്രമായിട്ടാണ്‌ പലരുടേയും മനസ്സില്‍. പുരാതനകാലം മുതല്‍ക്കേ സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നുമുള്ള തരം തിരിവിലാണല്ലോ നാട്ടാചാരങ്ങളും കേട്ടുകേള്‍വിയുമെല്ലാം. ഇന്ത്യയിലിപ്പോള്‍ ദളിതരെന്ന്‌ വിളിക്കുന്നവരെല്ലാം കറുത്തവരും കീഴ്‌ജാതിക്കാരും എന്നാണ്‌ പൊതു സങ്കല്‍പ്പം. എന്നാല്‍ "മുന്തിയ ഇനം" എന്നു കരുതപ്പെടുന്ന ജാതികളില്‍ കറുത്തവര്‍ ഉണ്ടാകുന്നതും കീഴ്‌ജാതിയില്‍ വെളുത്തവരെ കാണുന്നതുമായ ജനിതകസമസ്യ നമ്മുടെ വിഷയമേ അല്ല. കൊളോണിയലിസം മുതല്‍ ഈ രണ്ട്‌ നിറങ്ങളും മേലാള-കീഴാള ബന്ധത്തില്‍ കോര്‍ത്തെടുത്ത്‌ ചൂഷിക്കപ്പെട്ടു വരുന്നു എന്നതാണ്‌ സത്യം. ഇതിനെതിരെ പല സംഘടിത കലാപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, നിറത്തിലൊന്നും മനുഷ്യന്റെ പച്ചയായ വികാരവിചാരങ്ങള്‍ക്ക്‌ മാറ്റമില്ലെന്നും ഒരു പിടി അന്നത്തിനായി എല്ലുമുറിയെ അദ്ധ്വാനിക്കുന്നവരുടെ വിയര്‍പ്പിന്റെ ഗന്ധം ഒന്നു തന്നെയാണെന്നുമൊക്കെ അറിയാമെങ്കിലും ജന്മി-കുടിയാന്‍ വ്യവസ്ഥയെ വെച്ചാരാധിക്കുന്നവര്‍ ഇന്നും ഈ സൗന്ദര്യശാസ്‌ത്രത്തെ മനസ്സാ പാലിക്കുന്നുണ്ട്‌. അത്തരക്കാര്‍ക്ക്‌ ഞാനീ ലേഖനം സമര്‍പ്പിക്കട്ടെ...

വരണ്ടുകീറിയ ചുണ്ടുകളും എല്ലുന്തിയ മാംസവുമായുള്ളവര്‍ ഒരു പൊതിച്ചോറിനായി മത്സരിച്ചു വീഴുന്നത്‌ നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്‌. വാര്‍ത്തകളില്‍ നിറയുന്ന സിറിയയിലും നൈജീരിയയിലും മാത്രമല്ല; വിശപ്പിനാല്‍ കത്തിച്ചാമ്പലാകുന്നവരുടെ അന്ത്യവിളികള്‍ നമ്മുടെ ഉള്‍നാടുകളിലുമുണ്ടെന്നറിയുക. പോഷകാഹാരക്കുറവു മൂലം വയനാടില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം കവിയുമ്പോള്‍ കുടിവെള്ളത്തിനായി പിടഞ്ഞൊടുങ്ങിയ നാവുകളും കുറവല്ല. ഒരു മേല്‍ക്കൂരയ്‌ക്കു കീഴെ കഴിയുന്നവരും ഒരേ മണ്ണില്‍ കിടന്നുറങ്ങുന്നവര്‍ക്കുമിടയില്‍ ലോകാനുരാഗത്തിന്റേയും മനുഷ്യത്വത്തിന്റേയും വിത്തുകള്‍ പാകിയിരുന്നെങ്കില്‍ പല വിപ്ലവങ്ങളും ഭാരതാംബയുടെ കൈകളില്‍ പിടഞ്ഞു ചോരചിന്തുകയില്ലായിരുന്നു. വിശപ്പിന്റെ വിളിയില്‍ ഈ പറയുന്ന നിറങ്ങള്‍ക്ക്‌ എന്താണ്‌ വില? അവന്‍ ശ്വസിച്ചു വിടുന്ന വായു ശ്വസിക്കുന്ന നമ്മള്‍ എങ്ങനെ അവനില്‍ നിന്ന്‌ വ്യത്യസ്ഥനായി? ഉത്തരം കിട്ടാത്ത ചോദ്യങ്ങളല്ല ഇവയൊന്നും. മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിക്കാനാണ്‌ പലര്‍ക്കുമിഷ്ടം. ഈ നിറവ്യത്യാസത്തിന്‌ മരിച്ചു കഴിഞ്ഞാല്‍ ജീര്‍ണ്ണിച്ചഴുകുന്ന മണ്ണിന്റെ വിലയേയുള്ളു എന്നു മനസ്സിലാക്കിയിരുന്നെങ്കില്‍ കാള്‍സാഗനെപ്പോലെ എഴുതാനാശിച്ച്‌ നക്ഷത്രങ്ങളെ സ്വപ്‌നം കണ്ടുറങ്ങിയിരുന്നവന്‌ ഇന്നീ നിഴലില്‍ നിന്ന്‌ നക്ഷത്രങ്ങളിലേക്ക്‌ ഒളിക്കേണ്ടി വരില്ലായിരുന്നു. കൃത്രിമം കലര്‍ന്ന സ്‌നേഹത്തിന്റേയും പഴകിമടുത്ത ചിന്തകളുടേയും തോളില്‍ തലചായ്‌ച്ച്‌ ആ യാത്രാകുറിപ്പെഴുതുമ്പോള്‍ ശാസ്‌ത്രമാ ശാസ്‌ത്രസ്‌നേഹിക്കു മുന്നില്‍ തോറ്റു പോകുകയാണ്‌ ചെയ്‌തത്‌.

ഇലക്‌ക്ഷനടുക്കുമ്പോള്‍ വോട്ടിനു വരുന്നവര്‍ക്കില്ലാത്ത നിറവ്യത്യാസം ജയിച്ചു കഴിഞ്ഞാല്‍ പൊട്ടിമുളയ്‌ക്കുന്നതെങ്ങനെ? വരുന്നവന്‍ ആരായാലും തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ പൊള്ളയായ കറുത്ത മഷിയെ വിശ്വസിച്ച്‌ തങ്ങളുടെ സ്വപ്‌നങ്ങളില്‍ നിറങ്ങള്‍ വിരിയുന്നതുകൊണ്ടാണ്‌ വീണ്ടും വീണ്ടും നിങ്ങള്‍ക്ക്‌ മേലാള ഭരണത്തിനും സാധ്യത കൈവരുന്നത്‌. രാജ്യസ്‌നേഹത്തിന്‌ മുദ്രാവാക്യങ്ങളുടെ പിന്‍വിളികളല്ല പകരം അടുത്തുള്ളവന്റെ വയറിലേക്കുള്ള എത്തിനോട്ടമാണ്‌ വേണ്ടതെന്ന ചിന്തയാണ്‌ ആദ്യം മനസ്സിലാക്കേണ്ടതും. ഒരു രാത്രി വെളുക്കും മുന്‍പ്‌ തലയ്‌ക്ക്‌ പതിന്നൊന്നു ലക്ഷവും നാവിന്‌ അഞ്ച്‌ ലക്ഷവും ആയി മാറിയതും നിറമില്ലാത്ത ഒരു ബീഹാറിക്കു തന്നെയാണ്‌. ഇന്ത്യയ്‌ക്കുള്ളിലെ സ്വാതന്ത്യം അവകാശപ്പെടാനുള്ള അവന്റെ മൗലികാവകാശത്തെ എന്തിന്‌ ഭയക്കണം. വെറും തെരുവ്‌ രാഷ്ട്രീയത്തിന്റെ കണ്ണികളാവാന്‍ മാത്രം വിധിക്കപ്പെട്ട "കനയ്യ-ഖാലിദ്‌" മാരുടെ നാടാണോ ഇത്‌? ഒരു വലിയ മാറ്റത്തിനായി മാറാന്‍ തയ്യാറെടുക്കുന്നവര്‍ അവര്‍ക്കു പിന്നിലെ തെളിവുകളാണ്‌. അടിമയെന്നും അടിമതന്നെയായിരിക്കാന്‍ അനുശാസിക്കുന്ന മനോനീതിക്ക്‌ മാറ്റം സംഭവിക്കട്ടെ. ദളിതന്‌ ശാസ്‌തജ്ഞനോ വേണമെങ്കില്‍ പ്രധാനമന്ത്രിയോ ആകാന്‍ കഴിയട്ടെ. നിറങ്ങളുടെ സ്വപ്‌നരാജ്യം വിട്ട്‌ എന്നും നമുക്ക്‌ ഹോളി ആഘോഷിക്കാന്‍ കഴിയട്ടെ...!

2016, മാർച്ച് 6, ഞായറാഴ്‌ച

മഴയോര്‍മ്മകള്‍... (1)


വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള ഒരു എടവമാസക്കാലത്ത്‌...
ജൂണ്‍ ഒന്ന്‌. സ്‌കൂളില്‍ പോകാന്‍ മടിയാണേലും പുതിയ ബാഗും പുസ്‌തകങ്ങളും കുടയുമായി ഇന്ന്‌ സ്‌കൂളില്‍ പോവാന്‍ വലിയ ഉത്സാഹമാണ്‌. എന്നെപ്പോലെ തന്നെ പറഞ്ഞും കേട്ടും തീരാത്ത വിശേഷങ്ങളുടെ ഭാണ്ഡവും പേറിയാകും എല്ലാവരുടേയും വരവ്‌. ചാവക്കാട്‌ പോലീസ്‌ കോട്ടേഴ്‌സിലേക്ക്‌ കയറി വന്ന ചന്ദ്രേട്ടന്റെ ട്രക്കറിന്റെ ഹോണ്‍ കേട്ടാല്‍ വീട്ടില്‍ നിന്നിറങ്ങി ഒരു ഓട്ടമാണ്‌. ചിലപ്പോള്‍ നേരത്തെ തന്നെ വഴിയില്‍ പോയി കാത്തു നില്‍ക്കും. ഞാനും അനിയനുമുണ്ട്‌. ഞങ്ങള്‍ ചെറിയ കുട്ടികളായതുകൊണ്ട്‌ വണ്ടിയില്‍ ഞങ്ങള്‍ക്ക്‌ സീറ്റില്ല. ഞങ്ങള്‍ക്കെന്നല്ല, കുട്ടികള്‍ക്കാര്‍ക്കും സീറ്റുണ്ടാവില്ല. ചുരിദാറിട്ട ചേച്ചിമാരുടെ മടിയിലാണ്‌ ഇരിക്കാറ്‌. മഴക്കാലമായതുകൊണ്ട്‌ കുടയുണ്ടായിട്ടും കാര്യമൊന്നുമില്ല. ഉടുപ്പില്‍ നിറയെ വെള്ളമായിട്ടാണ്‌ ഓടിക്കേറുക. ഇസ്‌ത്തിരിയിട്ട്‌ മിനുക്കിയ നീല ടോപ്പും വെള്ള ബോട്ടവും ഷോളുമിട്ട്‌ ചുളിക്കാതെ ഇരിക്കുന്ന ചേച്ചിമാര്‍ക്ക്‌ ഞങ്ങളുടെ വരവത്ര സുഖിക്കില്ല. പിന്നെ ദേഷ്യം പുറത്തു കാട്ടാതെ പിടിച്ചു വലിച്ച്‌ മടിയിലിരുത്തും. എന്തൊക്കെയായാലും ഞാന്‍ ചുരിദാറിട്ട ഹൈസ്‌കൂള്‍ ചേച്ചിമാരുടെ കടുത്ത ആരാധികയാണ്‌. അവരുടെ പൊട്ടും വളയും കമ്മലുമൊക്കെ നോക്കി നിന്ന്‌ സ്‌കുള്‍ എത്തുന്നത്‌ അറിയാറേയില്ല. പക്ഷെ എനിക്കിനീം അഞ്ച്‌ വര്‍ഷം കാത്തിരിക്കണം ഇതുപോലെ ചുരിദാറിടാന്‍.
ഒരു വലിയ നെടുവീര്‍പ്പോടെ വണ്ടിയങ്ങനെ പതുക്കെ നീങ്ങിത്തുടങ്ങി. പെയ്‌തു കഴിഞ്ഞിട്ട്‌ വേണം എങ്ങോട്ടോ പോവാന്‍ എന്നോണം മഴ തിരക്കിട്ട്‌ പെയ്യുകയാണ്‌. റോഡ്‌ നിറയെ വെള്ളമാണ്‌. നോക്കുന്നിടത്തല്ലാം വെള്ളം. സര്‍വത്ര വെള്ളം. ഭൂമിയങ്ങനെ നീരാടി തണുത്തുറഞ്ഞ്‌ നില്‍ക്കുന്നു. സ്‌കൂളിലെത്തിയിട്ട്‌ കൂട്ടുകാരുമൊത്ത്‌ കളിക്കുന്നതും വിശേഷങ്ങള്‍ പറയുന്നതും സ്വപ്‌നം കണ്ടാണ്‌ യാത്ര. സ്‌കൂളില്‍ ഞങ്ങള്‍ രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കാണ്‌ എല്‍. കെ. ജി കുട്ടികളെ നോക്കേണ്ട ചുമതല. ടീച്ചര്‍മാര്‍ വരുന്നതു വരെയും ഇന്റര്‍വെല്ലിന്‌ അവരെ വരിയായി മൂത്രമൊഴിക്കാന്‍ കൊണ്ടു പോകുന്നതും ഞങ്ങളാണ്‌. ചൂരലുമായി അവരെ അനുസരിപ്പിച്ച്‌ ചേച്ചി ചമയാന്‍ ഞങ്ങള്‍ക്ക്‌ മത്സരമാണ്‌. ലക്ഷ്‌മി, സന, അശ്വതി, ടിന്റു, മരിയ... അങ്ങനെ ഒരുപാട്‌ അനിയത്തിമാര്‍ ഞങ്ങള്‍ക്കവിടെ ഉണ്ടായിരുന്നു. ഇവരെ കളിപ്പിക്കാന്‍ വേണ്ടി ഇന്റെര്‍വ്വെല്ലിനായി കാത്തിരിക്കുമായിരുന്നു ഞങ്ങള്‍.
ലക്ഷ്‌മിയും അശ്വതിയുമായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. അവര്‍ക്ക്‌ മഴയിലോടിക്കാന്‍ കടലാസ്‌ വഞ്ചിയുണ്ടാക്കി കൊടുത്തിരുന്നതും ചോറ്‌ വാരി കൊടുത്തിരുന്നതും ഉച്ചക്ക്‌ ഉറക്കികൊടുത്തിരുന്നതുമെല്ലാം ഞാന്‍ തന്നെയാണ്‌. അവര്‍ക്കും എന്നെ ഒരുപാട്‌ ഇഷ്ടമാണ്‌. എന്നെത്തിരക്കി ഒരിക്കെ കരഞ്ഞ്‌ ക്ലാസില്‍ വന്ന്‌ എല്ലാവരേയും അമ്പരപ്പിച്ചിട്ടുണ്ട്‌ ലക്ഷ്‌മി. സ്‌കൂളിന്റെ മുറ്റത്തുള്ള വലിയ വാകമരം അശ്വതിക്കൊത്തിരി ഇഷ്ടമായിരുന്നു. അതില്‍ നിന്ന്‌ പൊഴിഞ്ഞു വീഴുന്ന പൂക്കള്‍ അവള്‍ക്ക്‌ പെറുക്കി കൊടുക്കുന്നതും എന്റെ ജോലിയായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ വീട്ടില്‍ പോകാന്‍ പോലും സമ്മതിക്കാതെ എന്നെ കെട്ടിപ്പിടിച്ച്‌ കരയുന്ന ലക്ഷ്‌മിയേയും അശ്വതിയേയും കാണുമ്പോള്‍ ഞാനവരുടെ അമ്മയായിരുന്നെങ്കില്‍ എന്നെനിക്ക്‌ തോന്നാറുണ്ട്‌. ഇതിപ്പൊ വെക്കേഷനു ശേഷം അവര്‍ യു. കെ. ജിലേക്കും ഞാന്‍ മൂന്നിലേക്കും.
സ്‌കുള്‍ എത്താറായി. കാറ്റത്ത്‌ മഴ വണ്ടിക്കുള്ളിലേക്ക്‌ വരാതിരിക്കാനായി കെട്ടിവെച്ചിരുന്ന ടാര്‍പ്പായയില്‍ നിന്ന്‌ ഊര്‍ന്നിറങ്ങിയ വെള്ളം വീണ്‌ ഞാന്‍ ഒരുവിധമെല്ലാം നനഞ്ഞു കഴിഞ്ഞിരുന്നു. റോഡിന്റെ ഇരുവശത്തു കൂടി പോകുന്ന കുട്ടികളുടെ കുടകളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. അച്ഛന്‍ ദുബായില്‍ നിന്ന്‌ കൊണ്ടു വന്ന മഞ്ഞയില്‍ പലവര്‍ണ്ണ പൂക്കളുള്ള കാലന്‍കുടയാണ്‌ എന്റേത്‌. അതിലും ഭംഗിയുള്ളത്‌ വേറെയാര്‍ക്കെങ്കിലും ഉണ്ടാകുമോ എന്ന ആകാംഷയിലാണ്‌ ഞാന്‍.
മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവറിന്റെ ഗേറ്റ്‌ ദൂരേന്ന്‌ കാണാനുണ്ട്‌. റോഡാകെ ബ്ലോക്കായി. ഓട്ടോറിക്ഷയും ട്രക്കറും കാറുകളും ബസ്സുമൊക്കെ മുന്നോട്ട്‌ പോകാന്‍ കഴിയാതെ നിര്‍ത്തി ഹോണ്‍ മുഴക്കികൊണ്ടിരിക്കുന്നു. മഴയുടെ ഇരമ്പല്‍ കേള്‍ക്കാനേയില്ല. ആകെ ബഹളമയം. ഇതിന്റെ ഇടയില്‍ അവിടിവിടെയായി നൂറോളം സൈക്കിളുകള്‍. നീലയും വെള്ളയും നിറങ്ങള്‍ കലക്കിയ സാഗരം കരകവിഞ്ഞൊഴുകുന്ന പോലെ...
സ്‌കൂളില്‍ ബെല്ലടിച്ചു. ഒരു സൈഡില്‍ വണ്ടി നിര്‍ത്തി എല്ലാവരും ചാടിയിറങ്ങി ഓട്ടം തുടങ്ങി. വണ്ടികള്‍ക്കിടയിലൂടെ ഓടി മുന്നിലെത്താറായപ്പൊ ഒരാള്‍ക്കൂട്ടം. ബാഗുകളും കുടകളുമൊക്കെ താഴെ കിടപ്പുണ്ട്‌. വേഗം അരികത്തു കൂടി സ്‌കൂളിലേക്ക്‌ കടന്നു. ക്ലാസില്‍ എത്തിയപ്പോഴേക്കും തലയടക്കം മുഴുവന്‍ നനഞ്ഞിരുന്നു.
ആദ്യത്തെ ദിവസമായ കാരണം ടീച്ചര്‍മാര്‍ എത്തിയിട്ടില്ല. വിശേഷങ്ങളുടെ പൊതികള്‍ ഓരോരുത്തരായി അഴിച്ചു തുടങ്ങി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളും കഥകളും... ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സ്‌കൂളില്‍ കൂട്ടമണിയടിച്ചു. സാധാരണ ഉച്ചവരെ ഉണ്ടാവാറുള്ളതാണ്‌. ഇന്നെന്താ നേരത്തെ വിട്ടതെന്ന ആശങ്കയിലാണ്‌ എല്ലാരും. അപ്പോഴേക്കും മൈക്കിലൂടെ ഹെഡ്‌മിസ്‌റ്റ്രസിന്റെ പരുപരുത്ത ശബ്ദം.
" ഇന്ന്‌ രാവിലെ സ്‌കൂളിനു മുന്നില്‍ വണ്ടിയിടിച്ച്‌ സ്‌കൂള്‍ക്കുട്ടികളടങ്ങിയ ഓട്ടോ മറിഞ്ഞ്‌ യു. കെ. ജിയിലെ അശ്വതി മേനോന്‍ മരിച്ചു. രണ്ട്‌ കുട്ടികള്‍ ആശുപത്രിയിലാണ്‌. സ്‌കൂളിന്‌ ഇന്ന്‌ അവധി. എല്ലാവരും എഴുനേറ്റ്‌ നിന്ന്‌ അവര്‍ക്കു വേണ്ടി ഒരു മിനിറ്റ്‌ പ്രാര്‍ത്ഥിക്കുക" .
കേട്ടതെന്താണെന്ന്‌ തിരിച്ചറിയാനാകാത്ത പോലെ... ഒരു തരിപ്പോ ഞെട്ടലോ മാത്രമായിരുന്നു മനസ്സില്‍. വീണ്ടും വീണ്ടും ഓര്‍ത്തിട്ടും വിശ്വസിക്കാനായില്ല. കരയണമെന്നുണ്ടെങ്കിലും ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ല. സംസാരിക്കാന്‍ കഴിയാതെ ഞാന്‍ ബാഗുമെടുത്ത്‌ ഇറങ്ങി നടന്നു. എല്‍. കെ. ജി ക്ലാസിന്റെ മുന്നിലേക്ക്‌ നോക്കാതെ നടന്നു. വണ്ടി കാത്തുനില്‍ക്കുന്ന കുട്ടികള്‍ വഞ്ചിയുണ്ടാക്കി വെള്ളത്തിലിട്ട്‌ കളിക്കുകയാണ്‌. ചാറ്റല്‍ മഴയെ വകവെക്കാതെ ചിലര്‍ ഓടി കളിക്കുന്നുണ്ട്‌. കൈ പിടിക്കാൻ ആരും കൂടെയില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ കൈ മുറുക്കി പിടിച്ചു. നിശബ്ദയായി പെയ്‌ത്‌ മഴയെന്റെ കണ്ണൂനീരിനൊപ്പം കരയുന്നുണ്ട്‌. പെറുക്കാന്‍ ആളില്ലാഞ്ഞിട്ടും ആ വാകമരം അപ്പോഴും പൂക്കള്‍ പൊഴിച്ചു കൊണ്ടിരിക്കുകയാണ്‌...