2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

അങ്ങനെ ഒരു അവധിക്കാലത്ത്...

ഷാര്‍ജ ഇഡസ്ട്രിയല്‍ ഏരിയ 12. നാല് നിലയുള്ള കെട്ടിടത്തിലെ ഒന്നാമത്തെ ഫ്ലോറില്‍ റും നമ്പര്‍ വണ്ണിലിരുന്ന് അടുത്ത ബീര്‍ പൊട്ടിക്കാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. ഗള്‍ഫിലെ ഈ അജ്ഞാതവാസക്കാലത്താണ് നാടിനെക്കുറിച്ചും അമ്മയുണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ രുചിയുമെല്ലാം ഓര്‍മ്മ വരിക. അവിയല്‍, പരിപ്പ് കുത്തിക്കാച്ചിയത്, ഉപ്പിലിട്ട നെല്ലക്ക, പുളിയിട്ട് വറ്റിച്ച മീന്‍കറി... ഹാ! വായില്‍ വെള്ളമൂറുന്നു. അമ്മയുണ്ടാക്കുന്ന ഓരോ കറിയും എടുത്തെടുത്ത് കുറ്റം പറഞ്ഞിരുന്ന പലരും ഉണക്ക റൊട്ടിയില്‍ സംതൃപ്തി കണ്ടു വരികയാണിവിടെ. നാടിന്റെ മണവും രുചിയുമെല്ലാം ഓര്‍ത്ത് അയവിറക്കി കൊണ്ടിരിക്കുമ്പോഴാണ് കുറച്ച് ദിവസത്തേക്ക് ലീവെടുത്ത് വരണമെന്ന് പറഞ്ഞ് അച്ഛന്റെ കോള്‍ വന്നത്. പ്രത്യേകിച്ചൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും കാര്യമില്ലാതെ വരാന്‍ പറയില്ല. അഞ്ച് മാസമേ ആയിട്ടുള്ളൂ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട്. എങ്കിലും എന്തിനാണെന്ന് ഞാന്‍ ചോദിച്ചില്ല.

ഇതിപ്പൊ ഈ വര്‍ഷം രണ്ടാമത്തെ പോക്കാണ്. നാട്ടില്‍ പോയിട്ടുള്ള കാര്യങ്ങളോര്‍ത്തപ്പോള്‍ ഇപ്പൊതന്നെ ഓടി തോന്നിപ്പോയി. ഇരുപ്പത്തിനാല് മണിക്കൂറും കൂട്ടുകാരുമൊത്ത് കറങ്ങി നടക്കലാണ് പ്രധാന ഹോബി. പിന്നെ കള്ളു കുടിച്ച് പൂസായി കാറില്‍ കിടന്നുറങ്ങുക, രാത്രി വൈകിവന്ന് വീടിന്റെ ഉമ്മറപ്പടിയില്‍ കിടന്ന് നേരം വെളുപ്പിക്കുക എന്നിങ്ങനെ വേറേയും കലാപരിപാടികളുണ്ട്.

ഞങ്ങള്‍ടെ നാടിനൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ആളുകള്‍ക്ക് ദിവസത്തില്‍ രണ്ട് പ്രാവശ്യം സുപ്രഭാത കീര്‍ത്തനം കേള്‍ക്കാം. ഒന്ന് വീടിനടുത്ത അമ്പലത്തില്‍ പുലര്‍ച്ചെ അഞ്ചിന് (പറഞ്ഞുകേട്ട അറിവാണ്). പിന്നെ പന്ത്രണ്ട് മണിക്കുള്ള എന്റെ സുപ്രഭാതവും. രാവിലത്തെ ബ്രേക്ഫാസ്റിന്റെ കാശ് വീട്ടുകാര്‍ക്ക് ലാഭം. പിന്നെ മാമന്റെ വീട്ടിലേക്കും മേമ്മമാരും മറ്റും വിളിക്കുന്ന സ്നേഹത്തിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ പോകുക. അവരുടെ സന്തോഷമല്ലേ നമുക്ക് വലുതെന്ന ഭാവത്തില്‍ അവരുണ്ടാക്കി തരുന്ന മട്ടനും ബീഫുമെല്ലാം ഒറ്റയിരിപ്പിന് അകത്താക്കുക. പിന്നെ നേരെ അടുത്തുള്ള ആശുപത്രിയിലേക്ക്. എന്തിനാണന്നല്ലേ? ദിവസവും രോഗികളെ പരിചരിച്ച് ബോറടിച്ചിരിക്കുന്ന പാവം കുറേ നേഴ്സുകള്‍ ഉണ്ടവിടെ. അവര്‍ക്കും വേണ്ടേ ഒരു ടൈം പാസ്. അങ്ങനെ ജീവിതം അടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന സമയത്താണ് പ്രവാസ ജീവിതം എന്നെ കൈക്കുള്ളിലാക്കിയത്.

അങ്ങനെ പതിനഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി. അന്നു തന്നെ കറക്കവും ആരംഭിച്ചു. എത്തിയതിന്റെ പിന്നേന്ന് വീട്ടിലേക്ക് ചില്ലറ പാത്രങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞത് പ്രമാണിച്ച് ടൌണിലെ കടയില്ലെത്തി. പുറത്ത് പൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് കുറച്ച് പണിക്കാര്‍ കാന വൃത്തിയാക്കുന്നുണ്ട്. ഒരു വീട്ടിലേക്കു വേണ്ട എല്ലാതരം പാത്രങ്ങളും ഉള്ള ഒരു ഹോള്‍സെയില്‍ ഷോപ്പാണ് മില്‍ട്ടന്‍ സ്റോഴ്സ്. എ. സി യിലിരുന്ന് ബോറടിക്കുന്ന ജോലിക്കാര്‍ക്ക് സമയം ചിലവിടുന്നതിനായി വലിയൊരു ഹോം തിയ്യറ്റര്‍ മുന്നില്‍തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഭംഗിയുള്ള സ്ഫടിക പാത്രങ്ങള്‍ നിരത്തി വെച്ച ഭാഗത്തേക്ക് ഞാന്‍ ചെന്നു. ഓരോന്നെടുത്ത് നോക്കുമ്പോഴും തൊടരുതെന്ന് ജോലിക്കാരുടെ നിര്‍ദ്ദേശം. അടക്കിപ്പിടിച്ചുള്ള കമന്റടികള്‍ വേറെ. എനിക്ക് കുറേശ്ശെ ദേഷ്യം വരുന്നുണ്ടെങ്കിലും എല്ലാരേയും നോക്കിച്ചിരിച്ച് പാത്രങ്ങള്‍ നോക്കി നടന്നു.

ഇളം നീല നിറത്തിലുള്ള ഡിന്നര്‍ സെറ്റില്‍ നിന്ന് ഒരു പ്ളേറ്റെടുത്ത് വെറുതെ തട്ടി നോക്കി. ‘ഇത് ഫ്യൂസ്ഡ് പ്ളേറ്റ്സാ. ഇറ്റലിയില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്തത്. അതുകൊണ്ട് പൊട്ടില്ല.’ പിന്നെ ഒന്നും ആലോചിച്ചില്ല. കടയിലുള്ളവര്‍ മുഴുവന്‍ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ആര്‍ക്കും കാര്യം പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടാണവര്‍ താഴെ ചിതറിക്കിടക്കുന്ന നീല സ്ഫടിക കഷ്ണങ്ങള്‍ കണ്ടത്. ഉടമസ്ഥനും മറ്റു ജോലിക്കാരും എന്നെ പൊതിഞ്ഞു. ഞാനേതോ തീവ്രവാദിയാണെന്ന് എനിക്കു തന്നെ തോന്നിപ്പോയി. അത്തരത്തിലായിരുന്നു അവരുടെ കണ്ണുകള്‍ എന്നില്‍ പതിച്ചത്. എന്റെ ഭാഗം എനിക്ക് ന്യായീകരിക്കണ്ടേ? ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു. ‘ആ കുട്ടിയാ പറഞ്ഞേ ഇത് പൊട്ടില്ലാന്ന്. അതുകൊണ്ടാ നിലത്തിട്ട് നോക്കിയത്.’ അവള്‍ അയാളുടെ നോട്ടത്തില്‍ ദഹിച്ചെന്ന് തോന്നുന്നു. പിന്നീടവിടെയെങ്ങും കണ്ടില്ല. കടയുടമസ്ഥന്‍ എന്നെ തിന്നാന്‍ റെഡിയായി നില്‍ക്കുകയാണ്. ഞാന്‍ വേറെ കുറേ പാത്രങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞിട്ടും ഒരു രക്ഷയുമില്ല. അങ്ങനെ ഡിന്നര്‍സെറ്റിന്റെ പകുതി പണം നല്‍കി പ്രശ്നത്തില്‍ നിന്ന് ഊരേണ്ടി വന്നു.

ഇങ്ങനെ നൂലാമാലകളുമായി നടക്കുമ്പോഴാണ് അടുത്ത ഊരാക്കുടുക്കിലേക്കുള്ള ചുവട്. നാട്ടിലേക്ക് വരാന്‍ പറഞ്ഞതിന്റെ ഉദ്ദേശം തന്നെ എന്നെ പെണ്ണുകെട്ടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കി! വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്. കൂടുതലെന്തു പറയാന്‍. ഇനി അടുത്ത അഗ്നി പരീക്ഷ...

2 അഭിപ്രായങ്ങൾ: